Monday, October 6, 2008

ഓര്‍മയുടെ ഏടുകള്‍ -2

" റോയി മോന്‍ എവിടെ പൂവാ..?"
റോയി...റോയി...റോയി...ചെമ്പോശ്ശില് പൂവാ...
ഉത്തരം വരുന്നതു വരെ കേട്ടുനില്‍ക്കാനുള്ള ക്ഷമ ചോദിക്കുന്ന ആള്‍ക്കുണ്ടാവില്ല.റോയ് പറഞ്ഞു വരുമ്പോള്‍ ആള്‍ ഒരു കിലോമീറ്റര്‍ അകലെ എത്തിയിട്ടുണ്ടാവും.
ചെമ്പകശ്ശേരി അപ്പച്ചന്റെ ബന്ധത്തിലുള്ള ഒരു പഴയ തറവാട്ടു വീടാണ്.രാവിലെ പാല് വാങ്ങാന്‍ റോയിയും ചേച്ചിയും കൂടിയാണ് പോകുന്നത്.റോയിയെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ചേച്ചിയുടെ ഭാഗത്ത് നിന്നു പരമാവധി ശ്രമമുണ്ടാവും.കാരണം മറ്റൊന്നുമല്ല, പോകുന്ന വഴിക്കാണ് അന്തോനിച്ചന്റെ പീടിക.പീടികയുടെ മുന്നിലെത്തിയാല്‍ റോയ് ഡിമാന്റ് വെയ്ക്കും: "എനിക്ക് ഗാസുമുട്ടായി വേണം".വേറെ നിര്‍വാഹമില്ല, വാങ്ങിച്ചു കൊടുത്തെ മതിയാവൂ.ആദ്യം കുറച്ചു ചിണുങ്ങും..പിന്നെ നിലവിളിയാകും...ഒരു സാധ്യതയും ഇല്ലെന്നു തോന്നിയാല്‍ റോയ് പതിനെട്ടാമത്തെ അടവെടുക്കും: ഒറ്റക്കിടപ്പാണ് നടുറോഡില്‍...അതില്‍ ചേച്ചി വീഴുമെന്നു റോയിക്കറിയാം.കാരണം രാവിലെ പത്രം വായിക്കാനും കൊച്ചു വര്‍ത്തമാനംപറയാനും, കൂട്ടത്തില്‍ ഒരു സ്ട്രോങ്ങ്‌ കടുംകാപ്പി കുടിക്കാനുമായി കരുണന്‍ മെസ്തിരിയും,കയാളായി നിക്കണ കുരങ്ങു പോലിരിക്കുന്ന ആ ചെക്കനും ഒക്കെ അന്തോനിച്ചന്റെ കടയില്‍ ഉണ്ടാവും.ചൂടു കടുംകാപ്പി കുടിക്കുന്ന കൂടെ റോഡില്‍ നടക്കുന്ന ഈ നാടകം ഇവരൊക്കെ രസം പിടിച്ചു കാണുന്നുണ്ടാവും.നാണക്കേട്‌ വിചാരിച്ചു ചേച്ചി മേടിച്ചു കൊടുക്കുമെന്ന് റോയിക്കറിയാം.

"റോയി മോനേ...." തിണ്ണയില്‍ നിന്നും അപ്പച്ചന്റെ വിളി വന്നു.കയ്യിലിരുന്ന കടകോല്‍(തൈര് കടയാന്‍ തടി കൊണ്ടുണ്ടാക്കിയ ഒരു ഉപകരണം-നമ്മുടെ മിക്സിക്കുള്ളിലെ ബ്ലെടിന്റെ വല്യപ്പന്‍.വലിയ മങ്കലത്തില്‍ തൈര് നിറച്ചു, വട്ടത്തിലുള്ള ഒരു പലക കൊണ്ടു മൂടും.അതിന്റെ നടുവിലുള്ള ദ്വാരത്തിലൂടെ ഈ കടകോല്‍ ഇറക്കാം.കടകൊലിന്റെ മുകള്‍ ഭാഗത്ത് കയര്‍ ചുറ്റി മുന്നോട്ടും പിന്നോട്ടും തിരിക്കുമ്പോള്‍ ഉള്ളിലുള്ള തൈര് കടഞ്ഞു വെണ്ണ മുഴുവന്‍ മുകളില്‍ പൊന്തി വരും.പഴുത്ത പ്ലാവില കൊണ്ടു തടുത്തു കൂട്ടി വെണ്ണ മുഴുവന്‍ അമ്മ ഒരു ചരുവത്തില്‍ ആക്കും.പിന്നെ റോയിയുടെ ഊഴമാണ്; അല്‍പ്പം പുളിയുള്ള വെണ്ണ കുറച്ചു കടകൊളിലും പ്ലാവിലയിലും പറ്റി ഇരിപ്പുണ്ടാവും.അത് മുഴുവന്‍ നക്കി ക്ലീന്‍ ആക്കുന്ന പരിപാടി റോയിക്കുള്ളതാണ്.) ഒരു ഏറു വെച്ചുകൊടുത്ത്തിട്ടു മുറ്റത്തേക്ക്‌ കുതിച്ചു.

അപ്പച്ചന്‍ വലത്തേ കയ്യില്‍ തൂക്കി പിടിച്ചിരിക്കുന്ന വസ്തു സുക്ഷിച്ചു നോക്കി.
വര്‍ക്കിച്ചന്‍ ഒരു പുഞ്ചിരിയോടെ റോയിയെ വിളിച്ചു: നീയെന്നാടാ പേടിച്ചു നിക്കുന്നെ...ഇതിനെ ആ കൊളുത്ത്തെലോട്ടു തൂക്ക്." റോയ് മടിച്ചു നിന്നു. പിന്നെ അപ്പച്ചന്റെ അടുത്ത് ചെന്നു നോക്കി.മുയലല്ല.അതിനെക്കാള്‍ വലിപ്പമുണ്ട്‌.അതിന്റെ പള്ളയില്‍ വെടിയേറ്റ പാടില്‍ നിന്നു ചോര വാര്‍ന്നു വീഴുന്നുണ്ട്‌.
അപ്പച്ചന്റെ ചോദ്യം വന്നു: "റോയിമൊനെ, ഇതെന്നാന്നു മനസ്സിലായോ?"
"ഊഹും"
"ഇതാണ് മുള്ളന്‍" റോയ് സംശയത്തോടെ നോക്കി: "മുള്ളന്‍ പന്നി?"
"ഉം"...."നീയാ കത്ത്തിയെടുത്തോണ്ട് വാ "
വര്‍ക്കിച്ചന്റെ ഇഷ്ട പരിപാടികളില്‍ ഒന്നാണ് ഇതു. രാത്രി ഒറ്റക്കുഴല്‍ തോക്കുമായി വെടിക്കു പോക്ക്.കൊല്ലന്‍ നീലനെക്കൊണ്ട് രഹസ്യമായി ഉണ്ടാക്കിച്ചതാണു ആ കുഴല്‍.ലൈസന്‍സ് ഇല്ല.മുയല്‍ മുതല്‍ പന്നി വരെ ഉള്ള ചെറു ജീവികള്‍ക്കൊക്കെ ഇതു മതിയാകും. മിക്കവാറും ഒറ്റയ്ക്കാണ് പോകാറ്.ചുവന്ന നിറമുള്ള ഒരു ഹെഡ് ലൈറ്റ് തലയില്‍ ഫിറ്റ് ചെയ്യും-നെറ്റിയില്‍ വട്ടത്തില്‍ ഒരു കണ്ണ് മുളച്ചത് പോലിരിക്കും.തോളിലൂടെ കുറുകെ ഇട്ട തുണി സഞ്ചിക്കുള്ളിലാണ് അതിന്റെ ബാറ്ററി.സന്ചിക്കുള്ളില്‍ വേറെയും ചില കുണ്ടാമണ്ടി സാധനങ്ങള്‍ ഉണ്ട്.അതില്‍ റോയിക്ക് പ്രിയപ്പെട്ട ഒന്നാണ് ചിരട്ട കൊണ്ടുള്ള ആ കുടുക്ക.അതിലാണ് അപ്പച്ചന്‍ വെടിമരുന്നു സൂക്ഷിക്കുന്നത്.തേങ്ങ ഉണക്കി, അതിന്റെ കണ്ണ് തുളച്ചു ഉള്ളിലുള്ളതെല്ലാം കളഞ്ഞു ഉണ്ടാക്കിയെടുത്തതാണ് ആ കുടുക്ക.ചെറിയ ഒരു കോര്‍ക്ക് ഉപയോഗിച്ചു അടച്ചാണ് അതില്‍ വെടിമരുന്നു സൂക്ഷിക്കുന്നത്.പിന്നെ തോക്കിന്‍ കുഴലില്‍ മരുന്ന് നിറയ്ക്കാനുള്ള ഒരു നീളമുള്ള പച്ചിരുമ്പ് കമ്പി,വേടിച്ചില്ലുകള്‍-ഇത്രയുമാണ് സാധനങ്ങള്‍.
ചെരിപ്പിടാതെയാണ് വര്‍ക്കിച്ചന്‍ പോകുക.ചെരിപ്പിട്ടാല്‍ കാലൊച്ച കേട്ട് മൃഗങ്ങളൊക്കെ സ്ഥലം വിടുമത്രേ.റോയിയുടെ ചിരകാല അഭിലാഷമാണ് അപ്പന്റെകൂടെ ഒരു തവണ വെടിക്കു പോകണമെന്നത്‌.ഇതു വരെ പച്ചക്കൊടി കിട്ടിയിട്ടില്ല.
കത്തിയെടുത്തു വന്നപ്പോളെയ്ക്കുംഅപ്പച്ചന്‍ മുള്ളനെ ഇറയത്തെ ഇരുമ്പ് കൊളുത്തില്‍ തൂക്കിയിരുന്നു.പുറത്തെ മുള്ളുകളൊക്കെ വിടര്‍ന്നു, ആകപ്പാടെ ഭീഷ്മരെ ശരശയ്യയോടെ എടുത്തു തൂക്കിയിട്ട പോലുണ്ട്.വര്‍ക്കിച്ചന്‍ മുള്ള് കയ്യില്‍ കയറാതെ ശ്രദ്ധയോടെ അടര്‍ത്തി തുടങ്ങി.തവിട്ടും ചുവപ്പും ഇടകലര്‍ന്ന മുള്ളുകള്‍ കാണാന്‍ നല്ല ചന്തം...മഷി മുക്കി എഴുതാന്‍ കൊള്ളാമെന്നു തോന്നുന്നു.
"കത്തി എന്ത്യേടാ...?" മുള്ള് മുഴുവന്‍ പോയി മുള്ളന്‍ "അയ്യേ മാനക്കെടായല്ലോ" എന്ന മട്ടില്‍ കിടക്കുന്നു.കത്തി എടുത്തു കൊടുത്തു.കഴുത്തിന്റെ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അപ്പച്ചന്‍ തൊലി താഴെയ്ക്കുരിഞ്ഞു.ഇനി താഴെ ഇറക്കി ഉള്ളിലെ വേണ്ടാത്ത സാധനങ്ങളൊക്കെ നീക്കി ഏല്‍പ്പിച്ചാല്‍, ബാക്കി അമ്മ നോക്കിക്കൊള്ളും.
"അപ്പച്ചാ..ഞാന്‍ പോവാട്ടോ..."
ചേച്ചിയാണ്.സ്കൂളിലേക്കുള്ള പുറപ്പാടാണ്..
"ആ...ചോറ് എടുത്ത്തോടീ കൊച്ചെ..?"
"ആം" ഓട്ടത്തില്‍ തന്നെ മറുപടി വന്നു. "നിനക്കും പോകണ്ടേ റോയിമോനേ.."
റോയിക്ക് അഞ്ചു വയസ്സ് കഴിഞ്ഞു പക്ഷെ മേയ് മാസത്തില്‍ ജനിച്ചത്‌ കൊണ്ടു സ്കൂളില്‍ ചേര്‍ക്കുന്ന സമയത്തു
വയസ്സ് തികഞ്ഞില്ല.

"അടുത്ത കൊല്ലം ചേര്‍ത്താ മതി" എന്ന് പറഞ്ഞു ഹെട്മിസ്ട്രെസ്സ് റോസക്കുട്ടി ടീച്ചര്‍ റോയിയെയും അപ്പച്ചനെയും മടക്കി.മണിയടിക്കുന്ന ആ എമണ്ടന്‍ കൊട്ടുവടി എടുത്തു ആയമ്മയുടെ തലയ്ക്കിട്ടു ഡും എന്നൊന്ന് കൊടുക്കാനാണ് റോയിക്ക് തോന്നിയത്.അല്ല പിന്നെ...എത്ര ആശിച്ചാണ് ഒന്നാം തീയതി രാവിലെ അവിടെ ചെന്നത്.സ്കൂളില്‍ പോകുന്നു എന്നും പറഞ്ഞു ചേച്ചീടെ പത്രാസു എന്താ..
ഇനി രണ്ടു മാസം കൂടി കാത്തിരുന്നാ മതി.സ്കൂള്‍ അടയ്ക്കാറായി എന്ന് അമ്മ പറയുന്നതു കേട്ട്.അടച്ചു തുറന്നാല്‍ ഇത്തവണ ഗുണ്ട്മണി റോസക്കുട്ടി ടീച്ചര്‍ എന്ത് പറയും എന്നറിയാലോ...
"ചില്ലാന്‍ വന്നോടീ" അമ്മയോടാണ്."ഇല്ല...അവന് ഇന്നു താഴെവീട്ടില്‍ പണിയുണ്ടെന്നു..."അടുക്കളയില്‍ നിന്നു അമ്മയുടെ സ്വരം.
ചില്ലാന്‍ റോയിക്ക് പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് .കാരണം റോയിയുടെ കുരുത്തക്കേടിനൊക്കെകൂട്ട് നില്ക്കും.മണ്ട പോയ തെങ്ങിന്റെ മുകളില്‍ കയറി പൊത്തില്‍ നിന്നു മാടത്ത കുഞ്ഞിനെ പിടിച്ചു കൊടുക്കും.മുരിക്ക്‌ മരത്തിന്റെ തടി വെട്ടി നാല് ചക്രമുള്ള വണ്ടിയുണ്ടാക്കും.അങ്ങനെ പല പ്രയോജനങ്ങളുണ്ട്‌...

ചില്ലാന്‍ തമിഴനാണ്.ഇരുപതു ഇരുപത്തി രണ്ടു വയസു ഉണ്ടാവും.മോഹനന്‍ എന്നാണ് യഥാര്‍ഥ പേര്.വര്‍ക്കിച്ചന്റെ അനുജന്‍ അച്ചന്‍ കുഞ്ഞാണ് ഈ രസകരമായ പേരിന്റെ ഉപജ്ഞാതാവ്.ചില്ലാന്‍ കൂരി എന്ന പേരില്‍ ഒരു മീനുണ്ട്.ചില്ലാനെ കാണുമ്പോള്‍ അച്ചന്‍ കുഞ്ഞുപ്പാപ്പന് ഈ മത്സ്യത്തെ ഓര്‍മ്മ വരുമത്രേ. അപ്പനും അമ്മയ്ക്കും തേയില തോട്ടത്തില്‍ പണിയുള്ളതിനാല്‍, അവിടെത്തന്നെ ലയങ്ങളില്‍ ഒന്നിലാണ് താമസം.വര്‍ക്കിച്ചന്റെ കല്യാണത്തിന് മുന്‍പ് ഒപ്പം കൂടിയതാണ്.പിന്നെ തേയിലത്തോട്ടത്തില്‍ പണിക്കു പോയില്ല.വര്‍ക്കിച്ചന്റെ അടുത്തും തറവാട്ടിലും ഉള്ള പണികളൊക്കെ ചില്ലാന്റെ നേതൃത്വത്തിലാണ്.മെറൂണ്‍ നിറത്തില്‍ പഴുത്തുലഞ്ഞു കിടക്കുന്ന കാപ്പി ശിഖരങ്ങള്‍ക്കിടെ നിന്നും ഇടയ്ക്ക് ചില്ലാന്റെ പാട്ടു കേള്‍ക്കാം :

"ഇണ കുഹിലെ....ഇണ കുഹിലെ...ഇനിയെവിടെ...കുഹൂട് കൂട്ടും...ഇണ കുഹിലെ.."

സാക്ഷാല്‍ വിരഹ വേദനയിലിരിക്കുന്ന ഇണക്കുയില്‍ കൂടെ ആ പാട്ടു കേട്ടാല്‍ ചിരിച്ചു മണ്ണ് കപ്പും.