Wednesday, December 2, 2009

ഭോപ്പാല്‍

ഭോപ്പാല്‍; നിനക്കില്ല മരണം
കറുത്ത ഭീതിയുടെ രാത്രികളില്‍
ഇളമുറക്കാരില്ലാത്ത ദുര്‍മന്ത്രവാദിയായ്
നീ നരകിച്ചു കൊള്ളുക.

പുഴുവരിക്കും മനുഷ്യ പുറ്റുകളില്‍,
ദ്രവിച്ചു; മനം പുരട്ടുന്ന ഗന്ധം
പടരും ജുഗ്ഗികളില്‍
കടുത്ത പാപബോധത്തോടെ
നീ കണ്ണയക്കുക.

ഭോപ്പാല്‍; നിനക്കില്ല മനശാന്തി,
നര്‍മദാ തീരത്ത് കുമിഞ്ഞ
ശവങ്ങള്‍ തന്‍
നിത്യ ദുര്‍ഗന്ധം
നിന്റെ ഓര്‍മകളില്‍ പടരട്ടെ.

ഓഷന്ഗബാദിലെ ശവപ്പറമ്പ്
നിനക്കായി ദാഹിക്കട്ടെ.
മരണം ശ്വസിച്ച രാത്രികള്‍
നിനക്ക് കാവല്‍ നില്‍ക്കട്ടെ.

അമ്മ മുലകളില്‍
ക്ലോറോഫോം ചുരക്കുന്നു;
കണ്ണും മൂക്കുമില്ലാതെ പിറക്കുന്ന
സ്വപ്‌നങ്ങള്‍ അച്ഛനെ വിഴുങ്ങുന്നു.

സിരകളില്‍ ഭ്രാന്ത് നുരയുന്ന,
സൂചികളില്ലാത്ത മനോ ഘടികാരങ്ങള്‍
പേറി അലഞ്ഞു നടക്കുന്ന
നിന്റെ മക്കളെ കണ്ടു
നീ കരയുക

ഭോപ്പാല്‍
നിനക്കായ് പൊഴിക്കുന്നു ഞാന്‍
അഗ്നി നിറമുള്ള
ഒരു തുള്ളി കണ്ണീര്‍.

* ഭോപ്പാല്‍ ദുരന്തത്തിന് ഇരുപത്തഞ്ചു വയസ്